മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം       മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം      മുംബയെ മലയാളി കൂട്ടയ്മയുടെ സാഹിത്യ ചര്‍ച്ചാ വേദി - 1967-ല്‍ സ്ഥാപിതം

Monday, August 26, 2013

പി.എസ്. സുമേഷ് സാഹിത്യവേദിയില്‍

|1 comments
 പ്രിയപ്പെട്ട അക്ഷര സ്‌നേഹികളേ,
മുംബൈ സാഹിത്യവേദിയുടെ പ്രതിമാസ ചര്‍ച്ചയില്‍ സെപ്തംബര്‍ മാസം ആദ്യ ഞായറാഴ്ച (01/09/2013) യുവകവി പി. എസ്. സുമേഷ് കവിതകള്‍ അവതരിപ്പിക്കുന്നു. മാട്ടുംഗ കേരളഭവനത്തില്‍ വച്ച് വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രസ്തുത ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ എഴുത്തുകാരും സാഹിത്യാസ്വാദകരും പങ്കെടുക്കും.
ഈ സാഹിത്യ സായാഹ്നത്തിലേക്ക് താങ്കളേയും സുഹൃത്തുക്കളേയും ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.


സ്ഥലം: മാട്ടുംഗ കേരള ഭവന്‍ ഹാള്‍
തിയതി: സെപ്തംബര്‍ 01, 2013. ഞായറാഴ്ച
സമയം: വൈകുന്നേരം കൃത്യം 6 മണി

സസ്‌നേഹം
സന്തോഷ് പല്ലശ്ശന
കണ്‍വീനര്‍, സാഹിത്യവേദി


അറിയിപ്പ്: സാഹിത്യവേദി ചര്‍ച്ച പതിവുപോലെ കൃത്യം ആറുമണിക്കുതന്നെ ആരംഭിക്കും. സഹൃദയ സുഹൃത്തുക്കള്‍ സമയത്തിന് തന്നെ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു.

പി.എസ്.സുമേഷ്
പരന്ന വായനയിലൂടെ, വേറിട്ട ചിന്തകളിലൂടെ, നിരീക്ഷണങ്ങളിലെ അതിസൂക്ഷ്മതയിലൂടെ മുംബൈയുടെ സാഹിത്യചര്‍ച്ചവേദികളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാവുകയാണ് ശ്രീ പി.എസ്. സുമേഷ്. പാരമ്പര്യത്തിന്റെ നേര്‍നൂലു പൊട്ടാതെ നവ്യമായ കവിതയുടെ തച്ചുശാസ്ത്രംകൊണ്ട് നെയ്‌തെടുക്കുന്ന സുമേഷിന്റെ കവിതകള്‍ കാലാതിവര്‍ത്തിയാകുന്നു. മുംബൈ സാഹിത്യവേദിക്ക് ഒരു മുതല്‍ക്കൂട്ടാണ് ശ്രീ പി.എസ്. സുമേഷ്.

എണറാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ കൈതരം സ്വദേശി, കൊച്ചിന്‍ കോളേജ്, കൊച്ചിന്‍ എസ്. എന്‍. എം. കോളേജ് മാല്യങ്കര, എസ്.എന്‍.എം.ബീസ്. കോളേജ് മൂത്തകുന്നം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സസ്യശാസ്ത്രത്തില്‍ ബിരുദധദാരി, കേന്ദ്രഗവണ്‍മെന്റുദ്യഗസ്ഥന്‍.

 സുമേഷ് വേദിയില്‍ അവതരിപ്പിക്കുന്ന കവിതകള്‍



1. പാണന്റെ ദുഖം

പാണനെന്നില്‍ ജനിക്കുന്നു; നിശ്ചയം
പാടിടേണ്ട പഴങ്കഥയൊന്നുമേ
പാടുവാനിന്നുമുണ്ടു,റക്കുന്നുവന്‍-
പാപപങ്കില ഗാഥകളെങ്കിലും!

പണ്ടേ 'പട്ടും വളയും' ഞാന്‍ കണ്ടുകൊ-
ണ്ടല്ല... പക്ഷെ, യെന്നന്തരാത്മാവിന്റെ
പട്ടുതോലിലത്തെണ്ടികള്‍ വാള്‍മുന
കൊണ്ടു കോറിയെനിക്കെന്നും പട്ടിണി !

പട്ടുപൊയ്‌പൊയാവഞ്ചകവര്‍ഗ്ഗ,മെന്‍
പാട്ടനശ്വരം-കഷ്ടമെന്‍ കണ്ഠമേ,
നിന്നെ വെട്ടിയരിഞ്ഞലതല്ലുമീ
ക്ഷുല്‍സമുദ്രസ്ഥമാക്കാന്‍ കഴിഞ്ഞെങ്കില്‍ !

പാണനെന്നില്‍ ജനിക്കുന്നു, നിശ്ചയം
പാടിടേണ്ടിനി പങ്കില ഗാഥകള്‍
--------------------------------------------------------------

2. സിസ്റ്റര്‍ ആഗ്‌നസ്

ഗ്രാമവിദ്യാലയ വാതില്‍ തുറന്നെന്റെ-
ഓര്‍മകള്‍ ചെന്നു തല്‍സ്ഥാനത്തിരിക്കുന്നു
ചുറ്റിലും പൊട്ടുന്ന ചിരിയും, വടിത്തുമ്പില്‍
മുറ്റുന്ന ചോദ്യവും മനസ്സിന്‍ പിടച്ചിലും...
ഗ്രാമറും ഗണിതവും, അവയുടെ തോഴരും
ആമഷിക്കീറില്‍ തെളിഞ്ഞെങ്ങുമായുന്നു!
'ആനന്ദു, മാഗ്‌നസ്സും പിന്നില്‍ പോയ് നില്‍ക്കുക'
ആനത നേത്രരായ് നീളുന്നു നാളുകള്‍!
****************************
ക്യാമ്പസ്സും, മൗനവും, കണ്ണീര്‍ക്കണങ്ങളും
ചെമ്പനീര്‍പ്പൂക്കളും പിന്നിയ സ്വപ്‌നവും
തുന്നിപ്പടുത്തൊരപ്പട്ടണ ഭാഗത്തിന്‍
മുന്നിലായ് ചെന്നു ചേര്‍ന്നു പിന്നോര്‍മകള്‍
ഗ്രന്ഥാലയത്തിന്റെ മുന്‍ബഞ്ചിലെന്തിനോ
വെമ്പും ഹൃദയവുമായിരിക്കുന്നൊരാള്‍
ലാബില്‍ തന്‍പക്കത്തെ ശൂന്യമിരിപ്പിടം
വേവും ഹൃദയവുമായി നോക്കുന്നയാള്‍
പിന്നെന്നോ മൗനമടക്കം പറയുന്ന
കേട്ടു; 'പോയാഗ്‌നസ്സു കന്യാസ്ത്രീയായിടാന്‍'

**************************************
ഇന്നെന്നകാല രോഗത്തിന്റെ ശയ്യയില്‍
വന്നുപോകാറുള്ള മാലാഖയാണവള്‍
കാരുണ്യപൂരം തുളുമ്പും മിഴികളു-
മാരിലുമുന്മേഷമേറ്റുന്ന ഭാവവും
പാഴ്മരുഭൂമിയാമാതുര ശാലയെ
ചൂഴും കുളിര്‍ത്തെന്നല്‍ തന്നെയാണിന്നവള്‍.
ഏതു സമയത്തു, മേതൊരു ദിക്കിലും
ചാതുര്യമോടെ പാറിപ്പറന്നെത്തുന്നു;
പള്‍സുനോക്കുന്നു, തന്‍ രക്തം കൊടുക്കുന്നു,
ഔഷധ, മാശ്വാസ മെന്നിവയാകുന്നു !
എത്രയും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നോ
അത്രയും തന്നില്‍ മനുഷ്യത്വമുണ്ടെന്ന
തന്‍മണവാളന്റെ വാക്യസാരങ്ങളെ
കര്‍മ്മ പഥത്തിലെത്തിക്കുന്നു യോഗിനി.
ആരാധനയുമാ, യേവരും ചോദിപ്പൂ:
'ആരിവ,രാരിവര്‍'- ഈ ഞാനുമോര്‍മ്മിപ്പൂ;
ചകിത, യായടിയേറ്റു വിമ്മിക്കരയുന്ന
ചപല ബാല്യത്തിന്റെ ആഗ്‌നസ്സുതന്നെയോ!
ചിരിക്കുവാന്‍ വെമ്പുന്ന ശോണാധരങ്ങളും
പറവപോല്‍ വിരിയുന്ന പുരികക്കൊടികളും
കണ്‍കളില്‍ തെന്നുമാലജ്ജയും ചേര്‍ന്നെന്നെ
മണ്‍തരിയാക്കിയൊരാഗ്‌നസ്സുതന്നെയോ!
എങ്ങോ മറഞ്ഞുപോയാഭാവരാജികള്‍
ഇന്നു നിന്നുള്‍ത്താരതന്നെ നിന്നുള്‍ത്താരും !
-------------------------------------------------------------

3. എയ്ഡ്‌സ്

ഇപ്പുതു കുരുക്ഷേത്രഭൂമിതന്‍ രുധിരാന്ധ-
കാരത്തില്‍ തെളിയുമീ മാനസം പേറുമീ
താണ്ഡവം; ചെളിപൂണ്ട പാതയില്‍ താഴുന്ന
തേരുകള്‍; തലപോകും നേരുകള്‍-
ക്കറിയാത്ത താതന്റെ വ്യഥപൂണുമോര്‍മ്മകള്‍

ഇവിടെയുറങ്ങുന്നു കാലബോധത്തിന്റെ
തിമിരത്തിരയേറ്റു തീരം
കനലുകള്‍ കത്തുന്ന കണ്ണുനീരില്‍ച്ചാരി
കുടല്‍മാല ചാടിച്ച മോഹം
മെഴുകു സൗധങ്ങളില്‍ പന്തനാളങ്ങളായ്
കലിയുടെ അജ്ഞാതവാസം
പഞ്ചസൗഗന്ധികക്കാട്ടുപുഷ്പങ്ങളെ
കുരുതി കൊടുത്തൊരപ്പാപം
രതി വിഗ്രഹങ്ങളില്‍ കലയുടെ കണ്‍കേളി-
മലരുകള്‍ വിരിയുന്ന യാമം.
അഭിനവ വാത്സ്യായനക്കുളില്‍മേളകള്‍-
ക്കതിരുകളില്ലാത്ത താളം.
ധമനീതലങ്ങളി, ലറിവിന്റെ ചരസ്സിന്റെ
മലരുകള്‍ വിരിയുന്ന കാലം
അറിയാതെ പിടിവിട്ടുപോയ നാഗത്തിന്റെ
മുകളിലായ് താമരത്താരില്‍
അരുളുന്ന നാന്‍മുഖത്തിരികളില്‍ തളിരിട്ടു
പുതുവ്യാധിതന്‍ സൃഷ്ടിനാദം

പുതു ധര്‍മ്മയുദ്ധത്തിന്‍ ശംഖൊലികേള്‍ക്കെയെന്‍-
പിളരുന്ന മാനസം നോക്കി
തമിരം പടര്‍ന്നൊരാ പൈതൃകം മന്ത്രിച്ചു;
'സഞ്ജയാ, അണിയത്തു നില്‍ക്കൂ'.
-------------------------------------------------------------------------
4. പ്രണയ പ്രതിഷ്ഠ

നിശയില്‍ നീരവരാഗമായ് നാളെ നി-
ന്നിമയിളക്കുമേകാന്ത നക്ഷത്രമേ
പുളക, മോര്‍മ്മയില്‍ പാദസരങ്ങളെ
പ്രണയമുദ്രകള്‍ പാടിച്ചതോര്‍ക്കുമോ

അകലെ,യരികിലീഹൃദയതന്ത്രിയില്‍
വിരിയുമാമിഴിമലരനാരവം
കരിമഷിയില്‍ നിറദീപം കൊളുത്തിയ,
മൊഴിയില്‍ വാടിയിലസന്ധ്യകളോര്‍ക്കുമോ!

ഞൊറിനുരഞ്ഞൊരപ്പാവാടയരുവി-
യതൊഴുകുമീ ഹൃദയഭൂവില്‍ വിഷാദ-
സ്മൃതിതന്റെ തോണി തുഴയൂര്‍ന്നു നിന്‍മിഴി-
ത്തിരകളില്‍ മാഞ്ഞ തീരങ്ങളോര്‍ക്കുമോ

അകലെയമ്പിളിത്തരിവളക്കിളി
ചിറകിളക്കിയൊരമ്പലശാലയില്‍
ഉഷ മലരുകള്‍ തുളസീദളങ്ങളില്‍
ചാലിച്ച ഭൂപാള പുളകമോര്‍ക്കുമോ

അണയുമോ... ദിവ്യരജതധൂളിക-
ളിടറിവീഴുമീയളക മഴയില്‍ വീ-
ണലിയുമോ നിറചന്ദനം തൊട്ടെന്റെ
പനിനിലാവിന്റെ പാരിജാതങ്ങള്‍
------------------------------------------------------

5. മരം മനുഷ്യനോട് പറയുന്നു

ഇലകളുടെ മുറിവായിലുണ്ട്
വഴിതെറ്റിവന്ന മഴയുടെ
പുളിച്ചു തികട്ടല്‍

കീറിമുറിഞ്ഞ ചില്ലകളിലുണ്ട്
പേടിച്ചു കിതച്ചോടിവന്ന കാറ്റിന്റെ
നിലവിളികള്‍

ഭ്രാന്തമായി പരതുന്നുണ്ട്
ഒട്ടിപ്പോയ വേരുകള്‍ മണ്ണില്‍
ഒരു കവിള്‍ വെള്ളം

എന്നിട്ടും

ഉള്‍വലിഞ്ഞ കണ്ണുകളില്‍
ഞെട്ടറ്റ പ്രതീക്ഷയുമായി
എന്റെ കുഞ്ഞുപൂക്കള്‍
പനിച്ചു വീണു.

നിന്നെ സമ്മതിക്കണം
ഇങ്ങനെയൊരു
സൗജന്യ വന്ധ്യങ്കരണ ക്യാമ്പ്
സംഘടിപ്പിച്ചതിനും
വിജയിപ്പിച്ചതിനും
-----------------------------------------------
6. പുരുഷന്റെ ലക്ഷണങ്ങള്‍

എന്നെ നിങ്ങള്‍ക്ക്
മണ്ണില്‍ നിന്ന് പച്ചയെ
പറിച്ചെടുത്തവനെന്നു വിളിക്കാം.
അല്ലെങ്കില്‍
കുറച്ചു കൂടി വ്യക്തതയ്ക്കുവേണ്ടി
വേണമെങ്കില്‍ പറയാം
പെണ്ണില്‍ നിന്ന് പെണ്ണിനെത്തന്നെ
അഴിച്ചെടുത്തവനെന്ന്
പക്ഷെ
തീര്‍ന്നിട്ടില്ല സുഹൃത്തെ
എന്റെ സ്വത്വ നിര്‍മിതി
രാത്രിയുടെ ചെറ്റപൊക്കി
നക്ഷത്രക്കുഞ്ഞുങ്ങളിലേക്കാണ്
ഇനിയെന്റെ നോട്ടം
കൂടാതെ
വാണിഭത്തിന്റെ ഊടുവഴികളെല്ലാം
എട്ടുവരിപ്പാതകളാക്കാനുള്ള
കോണ്‍ട്രാക്റ്റും
ഞാന്‍ എടുത്തിട്ടുണ്ട്.
--------------------------------------------

7 വയസ്സാവുമ്പോള്‍

ഞങ്ങള്‍
ശ്മശാനങ്ങള്‍ ചുമക്കുന്നവര്‍
ഞങ്ങളുടെ കണ്ണുകള്‍
മാനത്തുകണ്ണികള്‍ ചത്തു വീര്‍ത്ത
വിഷക്കായലുകള്‍
പ്രതീക്ഷകളില്‍-കെട്ടുപോയ ഒരു സൂര്യന്‍
മനസ്സില്‍ കുഴിച്ചുനോക്കുമ്പൊഴെല്ലാം
ഊറിവഴുക്കുന്നത്
ചരിത്രത്തിന്റെ ഉളുമ്പുമണം
പ്രണയത്തില്‍ നിന്നുമാത്രമല്ല
വിപ്ലവത്തില്‍ നിന്നും സ്വയം പുറത്തായ
വിഷാദമൗനി-താടി,
തോള്‍മുഴിഞ്ഞ സഞ്ചി,
സഞ്ചിചുവന്ന പുസ്തകം,
കലാലയത്തണലൂരുകളില്‍
പകലുറക്കം വറ്റിയ ചാരായം.

ഇന്ന്
ഞങ്ങള്‍ വെറും
നരച്ച താടി-കൊഴിഞ്ഞ പല്ല്
എങ്കിലും
മക്കളുടെ പഴയ ബൂര്‍ഷ്വാമണമുള്ള
പ്രവാസപ്പണത്തിലും
ചാനല്‍ ചര്‍ച്ചകളിലെ
കുഴിതോണ്ടലുകളിലും
ഞങ്ങള്‍
ഒന്നിനേയും അവസാനിപ്പിക്കാതിരിക്കുന്നു.


Followers